ഡൽഹി: ഇടത് പക്ഷത്തിന്റെ ആരോപണങ്ങൾക്ക് പാർലമെന്റിൽ ചുട്ട മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ 120 ബിജെപി- ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ കമ്മ്യൂണിസ്റ്റുകാരാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കാൻ സിപിഎമ്മിന് എന്തധികാരമാണുള്ളതെന്നും അമിത് ഷാ ചോദിച്ചു. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗാന്ധി കുടുംബത്തിന്റെ എസ് പി ജി സുരക്ഷ റദ്ദാക്കിയ ബിജെപി സർക്കാർ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന ഇടത് എം പി ബിനോയ് വിശ്വത്തിന്റെ ആരോപണത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. തങ്ങളുടെ പാർട്ടി പ്രവർത്തകരും കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എം പിമാർ പ്രതിഷേധിച്ചുവെങ്കിലും അവരുടെ പ്രസ്താവനകൾ സഭാ രേഖകളിൽ ഉണ്ടായിരിക്കില്ലെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് അറിയിച്ചു. സിപിഎം നേതാക്കൾ സഭാദ്ധ്യക്ഷന്റെ അനുമതി ഇല്ലാതെയാണ് സംസാരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ പ്രസ്താവന ചിലർക്ക് കയ്പുള്ളതായി അനുഭവപ്പെടുമെങ്കിലും താൻ സത്യമാണ് പറഞ്ഞതെന്ന് അമിത് ഷാ വ്യക്തമാക്കി. കേരളത്തിൽ ഇടത് ഭരണത്തിൻ കീഴിൽ 120 ബിജെപി- ആർ എസ് എസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടിണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഇടത് എം പിമാരുടെ ആരോപണത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകി. ‘കേരളത്തിൽ സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇടത് പക്ഷം ആരോപിക്കുന്നു. എന്നാൽ അവിടെ ബിജെപി അല്ല ഭരിക്കുന്നത്. കേരളത്തിൽ കോൺഗ്രസ്സുകാർ ഭരിച്ചാലും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാലും ബിജെപി പ്രവർത്തകർ കൊല്ലപ്പെടാറുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യസഭയിൽ എസ് പി ജി ഭേദഗതി ബിൽ പാസാക്കവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ പൊള്ളത്തരം തുറന്നു കാട്ടിയത്. ഇന്ന് രാജ്യസഭ പാസാക്കിയ എസ് പി ജി ഭേദഗതി ബിൽ നവംബർ 27ന് ലോക്സഭയും പാസാക്കിയിരുന്നു. ബില്ലിനെ എതിർത്ത കോൺഗ്രസ്സ് സഭ ബഹിഷ്കരിച്ചിരുന്നു.
Discussion about this post