ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന എറണാകുളം വൈറ്റില സ്വദേശിനി ആയിഷ കീഴടങ്ങിയതായി സ്ഥിരീകരണം. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനുമായിരുന്ന കൊല്ലപ്പെട്ട അബ്ദുൾ റാഷിദിന്റെ ഭാര്യയാണ് ആയിഷ.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് അറുനൂറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയിരുന്നു. അക്കൂട്ടത്തിൽ ഒരു മലയാളി യുവതി ഉള്ളതായി സൂചന ഉണ്ടായിരുന്നു. കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ ചിത്രങ്ങളിൽ നിന്നാണ് ആയിഷയെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. കൈക്കുഞ്ഞുമായി ആയിഷ നിൽക്കുന്നതായാണ് ചിത്രത്തിൽ നിന്നും ലഭ്യമാകുന്ന വിവരം.
ക്രിസ്തുമത വിശ്വാസിയായിരുന്ന സോണിയ സെബാസ്റ്റ്യനാണ് ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി മാറിയത്. കോഴിക്കോട് പീസ് അന്താരാഷ്ട്ര സ്കൂളിലെ അദ്ധ്യാപകനായിരുന്ന റാഷിദ് ആയിഷയെ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാക്കുകയായിരുന്നു. ആയിഷ അടക്കം 21 പേരുമായി ഇറാനിൽ എത്തിയ റാഷിദ് അഫ്ഗാൻസിഥാനിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു. നിരവധി പേരെ ഇയാൾ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്തിരുന്നു.
എഞ്ചിനീയറിംഗ് ബിരുദധാരിയും എം ബി എ ബിരുദാനന്തര ബിരുദ ധാരിയുമാണ് ആയിഷ. ഇവരെ ഇന്ത്യയിൽ എത്തിച്ച് നിയമനടപടികൾക്ക് വിധേയയാക്കാൻ ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ തയ്യാറെടുക്കുന്നതായാണ് വിവരം. ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഇന്ത്യക്കാരെക്കുറിച്ചും പ്രത്യേകിച്ച് മലയാളികളായ റിക്രൂട്ടർമാരെ കുറിച്ചും ഇവരിൽ നിന്ന് വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്ന് എൻ ഐ എ കണക്ക് കൂട്ടുന്നു.
Discussion about this post