ഡൽഹി: നാവികാ സേനാ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്റെ വസതിയിലെത്തി.
1971ലെ ഇന്ത്യാ- പാകിസ്ഥാൻ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവിക സേന നടത്തിയ തന്ത്രപ്രധാനമായ നീക്കത്തിന്റെ സ്മരണാർത്ഥമാണ് ഡിസംബർ 4 നാവികസേനാ ദിനമായി ആചരിക്കുന്നത്. നാവിക സേനയുടെ നിർണ്ണായകമായ ആ നീക്കം യുദ്ധത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് കരുത്ത് പകർന്നിരുന്നു.
നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക സേനാംഗങ്ങൾക്ക് ആശംസകൾ അർപ്പിച്ചു. ’നമ്മുടെ ധീരരായ നാവിക സേനാംഗങ്ങളെ നമ്മൾ അഭിവാദ്യം ചെയ്യുന്നു. അവരുടെ വിലയേറിയ സേവനവും ത്യാഗവും നമ്മുടെ രാഷ്ട്രത്തെ സുശക്തവും സുരക്ഷിതവുമാക്കുന്നു.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നാവിക സേനാംഗങ്ങൾക്ക് ട്വിറ്ററിൽ ആശംസകൾ അർപ്പിച്ചു. ‘നാവിക സേനാ ദിനത്തിൽ എല്ലാ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞാൻ ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു. രാജ്യത്തിന് ഇന്ത്യൻ നാവികസേനയിൽ അചഞ്ചലമായ വിശ്വാസവും അഭിമാനവുമുണ്ട്. ഇന്ത്യൻ നാവിക സേന നമ്മുടെ സമുദ്രശക്തിയുടെ പ്രതീകമാണ്. നമ്മൾ നാവിക സേനയുടെ സീമാതീതമായ ധീരതയെയും ശൂരത്വത്തെയും അഭിവാദ്യം ചെയ്യുന്നു.‘ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Discussion about this post