ഡല്‍ഹി: സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരന്മാരെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു. ചോദ്യവേളയില്‍ പൗരന്മാരുടെ വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം കര്‍ശനമായും നിയമവ്യവസ്ഥകളും പ്രോട്ടോകോളുകളും അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിയായ ഒരു പൗരനും ഉപദ്രവിക്കപ്പെടുന്നില്ലെന്നും അവരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ മതിയായ സുരക്ഷാ മാര്‍ഗങ്ങളുണ്ട്. സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പെടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.” അദ്ദേഹം പറഞ്ഞു.
മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്തുന്നത് യുക്തിയില്ലാത്തതും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന്റെയും ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെയും അഭാവം അദ്ദേഹം ചൂണ്ടിക്കാണിച്ചു. എങ്കിലും ഐടി നിയമപ്രകാരം അനുയോജ്യമായ വ്യവസ്ഥകളുണ്ട്. ഡാറ്റാ സംരക്ഷണത്തിനായി ഒരു നിയമം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പണമിടപാടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പോലുള്ള വിവരങ്ങള്‍ ആധാര്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആധാര്‍ ഡാറ്റാ സെന്ററുകളുടെ സുരക്ഷിതത്വത്തിന് മികച്ച സുരക്ഷാ സംവിധാനമാണുള്ളത്. അത് നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. എന്‍ക്രിപ്ഷന്‍ ഭേദിക്കാതെ ഉപയോക്താക്കളെ പിന്തുടരാനാവുമോ എന്ന വാട്സാപ്പിനോടുള്ള സര്‍ക്കാര്‍ ചോദ്യം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന നിലയില്‍ തെറ്റായി ഉയര്ത്തിക്കാണിക്കുകയാണുണ്ടായത് എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടേയും ഡിജിറ്റല്‍ ഡാറ്റാ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്ന പേഴ്സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം.
Discussion about this post