വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാവും മുൻ എം പിയുമായ എം ബി രാജേഷ് ഇടപെട്ടെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ. സ്വകാര്യ മാദ്ധ്യമം നടത്തിയ ചർച്ചയിലാണ് എം ബി രാജേഷിനെതിരെ അഡ്വക്കേറ്റ് ജയശങ്കർ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
‘വാളയാര്‍ കേസില്‍ എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിന്‍ കണിച്ചേരിയും മുന്‍കൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ആ പ്രതികളിപ്പോള്‍ മാന്യന്മാരായി നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡി.വൈ.എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു’ ഇതായിരുന്നു ജയശങ്കറിന്റെ വാക്കുകൾ.
എന്നാൽ എം ബി രാജേഷ് ആരോപണം നിഷേധിച്ചു. അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജേഷ് അറിയിച്ചു.
വാളയാറിൽ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തിൽ ദേശീയ തലത്തിൽ പ്രതിഷേധങ്ങൾ വ്യാപകമായിരുന്നു. പെൺകുട്ടികളുടേത് ആത്മഹത്യ അല്ലെന്നും ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നും കുട്ടികളുടെ അടുത്ത ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ കുട്ടികളുടെ അമ്മ തന്നെ രംഗത്ത് വന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതികളുടെ സിപിഎം ബന്ധവും വിവാദമായിരുന്നു.
ഈ പശ്ചാത്തലത്തിൽ സിപിഎം നേതാവിന്റ്റെ പേര് സഹിതം മുതിർന്ന രാഷ്ട്രീയ നിരീക്ഷകന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ആരോപണം പുതിയ വാദപ്രതിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
Discussion about this post