റാഞ്ചി: കുടുംബ വാഴ്ചക്കാർ അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ താമരയ്ക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജാർഖണ്ഡിൽ. കാങ്കെയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ജാർഖണ്ഡിലെ ജനങ്ങൾ ദുരിതത്തിലായിരുന്നപ്പോൾ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ എവിടെയായിരുന്നു എന്ന് ജനങ്ങൾ തിരക്കണം. ബിജെപിക്ക് വോട്ട് ചെയ്ത് സംസ്ഥാനത്തിന്റെ വികസനം ഉറപ്പ് വരുത്തണമെന്നും സ്മൃതി ഇറാനി അഭ്യർത്ഥിച്ചു.
യോഗത്തിൽ കേന്ദ്രസർക്കാരിന്റെ ജനക്ഷേമ നടപടികളെയും സ്മൃതി ഇറാനി പരാമർശിച്ചു. ഉജ്ജ്വല യോജന പ്രകാരം ജാർഖണ്ഡിൽ 32 ലക്ഷത്തിൽ പരം വീടുകളിൽ സൗജന്യമായി ഗ്യാസ് കണക്ഷൻ ലഭിച്ചു. ആ കുടുംബങ്ങൾക്കൊക്കെയും അടുക്കളയിലെ പുകയിൽ നിന്ന് മോചനം ലഭിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജനയുടെയും സ്വച്ഛ് ഭാരത് പദ്ധതിയുടെയും ഗുണഫലങ്ങൾ സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ തോതിൽ ലഭിക്കുന്നതായും സ്മൃതി ഇറാനി വ്യക്തമാക്കി.
അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ ഡിസംബർ 12നാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്.
Discussion about this post