മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് രണ്ട് അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. യുവമോർച്ച നേതാവ് പ്രതീക് ചൗഹാന്റെ പരാതിയിലാണ് അലിഗഢ് സർവ്വകലാശാല വിദ്യാർത്ഥികളായ തൽഹ മന്നയ്ക്കും ഷർജീൽ ഉസ്മാനിക്കുമെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
‘ബാബറി മസ്ജിദ് തകർത്ത കുറ്റവാളിയെ ശിക്ഷിക്കുക‘ എന്ന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് സന്ദേശത്തോടൊപ്പം ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ ചിത്രവും വ്യാപകമായി ഇവർ പ്രചരിപ്പിക്കുകയായിരുന്നു. കൂടാതെ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികമായ ഡിസംബർ 6ന് പ്രതിഷേധ പ്രകടനത്തിനും ഇവർ ആഹ്വാനം ചെയ്തിരുന്നു. സുപ്രീം കോടതിയുടെ വിധികളെ അപമാനിക്കുകയും രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് തൽഹ മന്നയ്ക്കും ഷർജീൽ ഉസ്മാനിക്കുമെതിരെ ഐ ടി നിയമ പ്രകാരവും സെക്ഷൻ 153 എ പ്രകാരവും നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post