തിരുവനന്തപുരം: കാര്യവട്ടം ട്വെന്റി-20യിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി പുതുമുഖ ഓൾ റൗണ്ടർ ശിവം ദുബെ അർദ്ധ സെഞ്ചുറി നേടി. 30 പന്തിൽ 3 ബൗണ്ടറികളും 6 സിക്സറുകളുമടക്കം ദുബെ 54 റൺസെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി 21 പന്തിൽ 31 റൺസ് നേടി.
നായകൻ വിരാട് കോഹ്ലി 19 റൺസുമായി മടങ്ങിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ മറ്റൊരു ഹീറോ ലോകേഷ് രാഹുൽ 11 റൺസുമായി കൂടാരം കയറി. 15 റൺസെടുത്ത രോഹിത് ശർമ്മ നിരാശപ്പെടുത്തിയപ്പോൾ ശ്രേയസ് അയ്യർ ഒരിക്കൽക്കൂടി പരാജയപ്പെട്ടു.
കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് വിൻഡീസ് ബൗളർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. സെറിക് വില്ല്യംസും ഹെയ്ഡൻ വാൽഷും 2 വീതം വിക്കറ്റെടുത്തപ്പോൾ ജാസൺ ഹോൾഡറിനും ഷെൾഡൻ കോട്രലിനും പിയറിക്കും ഓരോ വിക്കറ്റ് ലഭിച്ചു.
Discussion about this post