ശബരിമല ദർശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീം കോടതിയിൽ റിട്ട് ഹർജികൾ ഫയൽ ചെയ്ത പശ്ചാത്തലത്തിൽ ശബരിമല വിഷയം വീണ്ടും സജീവമാകുന്നു. ഹർജികൾ ഈ ആഴ്ച പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹർജികൾക്കെതിരെ അരയ സമാജവും അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭയുമാണ് തടസ്സ ഹർജികളുമായി സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. ശബരിമല ആചാര സംരക്ഷണ സമിതി തിങ്കളാഴ്ച തടസ്സ ഹർജി നൽകാനിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേതിന് സമാനമായ അവസ്ഥയാണ് വിഷയത്തിൽ സുപ്രീം കോടതിയിൽ സംജാതമായിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവും സുപ്രീം കോടതിയിൽ ഏറ്റവും അധികം ഹർജികൾ ഫയൽ ചെയ്യപ്പെട്ടത് ശബരിമല യുവതി പ്രവേശന വിഷയവും ആയി ബന്ധപ്പെട്ടായിരുന്നു.
ശബരിമല സന്ദര്‍ശിക്കാന്‍ കോടതിയെ സമീപിച്ചവര്‍ യഥാര്‍ത്ഥ ഭക്തരല്ലെന്ന് അപേക്ഷയില്‍ അരയ സമാജം ചൂണ്ടിക്കാട്ടുന്നു. “സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഉള്ള ആക്ടിവിസ്റ്റുകള്‍ ആണ് കോടതിയെ സമീപിച്ചത്. പ്രശസ്തി ആണ് ലക്ഷ്യം”. ബലം പ്രയോഗിച്ച് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ അത് ശബരിമലയിലും സംസ്ഥാനത്തും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അരയ സമാജം ചൂണ്ടിക്കാട്ടുന്നു. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ഇപ്പോള്‍ തിരക്കിട്ട് ശബരിമലയിലേക്ക് യുവതീ പ്രവേശനം അനുവദിക്കരുതെന്നും യുവതീ പ്രവേശനം തിരക്കിട്ട് അനുവദിച്ചാല്‍ ഹിന്ദു സമൂഹത്തില്‍ ഉണ്ടാകുന്ന മുറിവ് പിന്നീട് ശമിപ്പിക്കാന്‍ കഴിയില്ലെന്നും അരയ സമാജം അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post