അർബൻ സഹകരണ ബാങ്കുകളിൽ സംസ്ഥാനസർക്കാരിന്റെ നിയന്ത്രണം ഒഴിവാക്കുന്നു. ഈ ബാങ്കുകൾ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാൻ നിയമഭേദഗതി കൊണ്ടുവ രാന്‍ നീക്കം. ഇതിനുള്ള കരടുബിൽ തയ്യാറാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിവരശേഖരണം കേന്ദ്ര ധനമന്ത്രാലയം പൂർത്തിയാക്കി.
സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കണമെന്നത് റിസർവ് ബാങ്കിന്റെ ദീർഘകാല ആവശ്യമാണ്. റിസർവ് ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്നവയാണ് അർബൻ ബാങ്കുകൾ. എന്നാൽ, ബാങ്കിങ് കാര്യങ്ങളിലെ റിസർവ് ബാങ്കിന്റെ പൊതുകാര്യങ്ങൾ മാത്രമാണ് അർബൻ ബാങ്കിന് ബാധകമാകുക. ബാക്കി നിയന്ത്രണം സംസ്ഥാന സർക്കാരുകൾക്കാണ്. ഇതിലാണ് മാറ്റംവരുത്തുന്നത്.
പുതിയ വ്യവസ്ഥയനുസരിച്ച് അർബൻ ബാങ്കുകളിൽ പരിശോധന നടത്താനുള്ള പൂർണ അധികാരം റിസർവ് ബാങ്കിനാകും. ഭരണസമിതി തിരഞ്ഞെടുപ്പ്, ഭരണപരമായ കാര്യങ്ങളിലുള്ള നിർദേശം എന്നിവ മാത്രമാക്കി സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തും. വാണിജ്യബാങ്കുകൾക്കുള്ള എല്ലാ നിബന്ധനകളും അർബൻ ബാങ്കിനു ബാധകമാകും.
സംസ്ഥാനത്ത് സഹകരണ ഓഡിറ്റ് വകുപ്പിലെ നൂറിലധികം ഉദ്യോഗസ്ഥർ അർബൻ ബാങ്കുകളിലുണ്ട്. ഇവരുടെ സേവനം ഇനി വേണ്ടിവരില്ല. കേരളബാങ്ക് വന്നതോടെ ജില്ലാബാങ്കുകളിലെ 79 ഓഡിറ്റർമാർ പുറത്താവുന്ന സ്ഥിതിയുണ്ട്. അതിനു പുറമേയാണിത്.
Discussion about this post