കൊച്ചി: യുഎപിഎ കേസില്‍ പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി കെ പ്രേംനാഥിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുഎപിഎയെ വിമര്‍ശിച്ചതിന്റെ പേരിലാണെങ്കില്‍ യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയുമാണ് ആദ്യം വിമര്‍ശിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അവരും യുഎപിഎയെ എതിര്‍ക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്റെ നിലപാട്. രാജന് കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്’ എന്നായിരുന്നു പ്രേംനാഥിന്റെ വിമര്‍ശനം.
യുഎപിഎ ചുമത്തി പന്തീരാങ്കാവില്‍ നിന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന് ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരുടെ മാവോയിസ്റ്റ് ബന്ധം പാര്‍ട്ടി സ്ഥിരീകരിച്ചെന്നും പ്രേംനാഥ് പറഞ്ഞു. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ല, സ്ത്രീകളടക്കമുള്ള 15 ഓളം പേരുടെ സാന്നിധ്യത്തില്‍ ആ രണ്ട് ചെറുപ്പക്കാരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണ്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണ്. സിപിഎം, പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പ്രേംനാഥ് വിശദീകരിച്ചു. പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎം നേതാവ് കാനത്തിനെതിരെ വിമർശനമുന്നയിച്ചത്.
Discussion about this post