കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ബംഗാളിൽ അക്രമികളുടെ അഴിഞ്ഞാട്ടം. മുർഷിദാബാദിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ ഇന്ന് വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾക്ക് അക്രമികൾ തീയിട്ടു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന മുർഷിദാബാദിൽ വൻ കലാപമാണ് നടക്കുന്നത്.
അക്രമികൾ റോഡ്, റെയിൽ ഗതാഗതം എന്നിവ സ്തംഭിപ്പിച്ചു. നിയന്ത്രണമില്ലാതെ മുന്നോട്ട് നീങ്ങിയ അക്രമികൾ സംക്രെയിൽ റെയിൽവേ സ്റ്റേഷൻ കത്തിച്ചു. തടയാൻ ശ്രമിച്ച ആർ പി എഫ് ഉദ്യോഗസ്ഥരെ അക്രമികൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടിട്ടും പൊലീസ് തടയാൻ പോലും ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. ഹൗറയും മുർഷിദാബാദും അടക്കമുള്ള ജില്ലകളിൽ മൂന്ന് സ്റ്റേറ്റ് ബസ്സുകളടക്കം പതിനഞ്ച് ബസ്സുകൾ അക്രമികൾ അഗ്നിക്കിരയാക്കി.
ദേശീയപാത 34ന് സമീപത്ത് കേന്ദ്രീകരിച്ച് നടക്കുന്ന അക്രമപരമ്പരകളിൽ ബംഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാർ ഉള്ളതായി സംശയിക്കുന്നു. സംസ്ഥാനത്ത് പരക്കെ കലാപകാരികൾ അഴിഞ്ഞാടിയിട്ടും മുഖ്യമന്ത്രി മമത ബാനർജി മൗനം പാലിക്കുന്നതിനെതിരെ ബിജെപി രംഗത്ത് വന്നു. മമത ബാനർജിയുടെ മൗനാനുവാദത്തോടെയാണ് സംസ്ഥാനത്ത് കലാപം നടക്കുന്നതെന്നും പൊലീസ് പലപ്പോഴും കൈയ്യും കെട്ടി നോക്കി നിൽക്കുന്നത് അക്രമികളെ പ്രോത്സാഹിപ്പിക്കാനാണെന്നും ആരോപണമുണ്ട്.
അതേസമയം സമാധാനം പാലിക്കാൻ ഗവർണ്ണർ ജഗ്ദീപ് ധങ്കർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ പാർലമെന്റ് ഒരു നിയമം പാസ്സാക്കിക്കഴിഞ്ഞാൽ അതിനെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും എന്നാൽ സമരങ്ങൾ അക്രമാസക്തമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post