ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ വിചാരണക്കിടെ കോടതി മുറിക്കുള്ളില്‍ വെച്ച് വെടിവച്ചു കൊലപ്പെടുത്തി. ബിജ്നോറിലെ ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
ബി.എസ്.പി നേതാവ് ഹാജി ഇഹ്സാനെയും അനന്തരവനെയും കൊന്ന കേസിലെ പ്രതി ഷാനവാസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. ഷാനവാസിന്റെ കൂട്ടു പ്രതിക്കും മനീഷ് കുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനും വെടിവെപ്പില്‍ പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹാജി ഇഹ്സാന്റെ മകനടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ മൂന്നുപേര്‍ എഴുന്നേറ്റ് തുരുതുരെ വെടിവെക്കുകയായിരുന്നു. ഷാനവാസിന്റെ ദേഹത്ത് പത്ത് ബുള്ളറ്റുകള്‍ തുളച്ചുകയറി. ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വെടിയുതിര്‍ന്ന ഉടന്‍ തന്നെ കോടതിമുറിക്കുള്ളില്‍ ഉണ്ടായിരുന്ന ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ തറയില്‍ കമിഴ്ന്നു കിടന്നു.
വെടിവെച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നെന്ന് ബിജ്നോര്‍ എസ്.പി. സഞ്ജീവ് ത്യാഗി പറഞ്ഞു.
നജീബബാദിന്റെ ചുമതലയുണ്ടായിരുന്ന ബി.എസ്.പി നേതാവ് ഹാജി ഇഹ്സാന്‍ ഖാന്, അന്തരവന്‍ ഷബാദ് എന്നിവര്‍ മേയ് 28നാണ് ഓഫിസ് മുറിക്കുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്. രാഷ്ട്രീയമല്ല, സ്ഥലമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അന്നേ പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവെച്ച വാടക കൊലയാളി അബ്ദുല്‍ ഖാനെ (19) ദിവസങ്ങള്‍ക്കകം ഡല്‍ഹിയില്‍ വെച്ച് പൊലീസ് പിടികൂടിയതോടെയാണ് ഷാനവാസ് അന്‍സാരി അടക്കമുള്ളവര്‍ കുടുങ്ങിയത്.
Discussion about this post