ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊലപ്പെടുത്തിയ പ്രതികള്‍ പരമ്പര കൊലയാളികളെന്നു പോലീസ്. വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ തരത്തില്‍ ഒമ്പതു പേരെ കൂടി കൊലപ്പെടുത്തിയതായി ഇവര്‍ കസ്റ്റഡിയിലിരിക്കെ സമ്മതിച്ചെന്നു പോലീസ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.
ലോറി തൊഴിലാളികളായ മുഹമ്മദ് ആരിഫ് (26), ചിന്തകുന്ത ചെന്നകേശവലു (20) എന്നിവരാണ് മുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത്. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കത്തിക്കുകയുമാണ് ഇവര്‍ ചെയ്തത്. രംഗറെഡ്ഡി, സംഗറെഡ്ഡി, മഹബൂബ നഗര്‍ എന്നിവിടങ്ങളിലായിരുന്നു മൂന്നു കൊലപാതകങ്ങളെന്നും ഇവർ വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
മറ്റ് ആറു കുറ്റകൃത്യങ്ങള്‍ ഇവര്‍ കര്‍ണാടകയിലാണു നടത്തിയത്. കര്‍ണാടകയില്‍നിന്നു ചരക്കുകള്‍ ഹൈദരാബാദില്‍ എത്തിക്കുന്ന ലോറിയിലെ ജീവനക്കാരായിരുന്നു ഇവര്‍. കഴിഞ്ഞ മാസം അവസാനമാണ് ഹൈദരാബാദില്‍ ഇവര്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചത്.
ആരിഫും ചെന്നകേശവലുവും 15 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പോലീസ് നല്കുന്ന വിവരം. ദേശീയ പാതകള്‍ക്കു സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുകള്‍ പുനരന്വേഷിക്കാനാണു പോലീസ് തീരുമാനം. ഇതിനായി, കര്‍ണാടകയിലെ റയ്ചുര്, കലബുര്‍ഗി, കൊപ്പല്‍ എന്നിവിടങ്ങളിലേക്കു പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് കുറ്റകൃത്യങ്ങളില്‍ ഇവരുടെ പങ്ക് അന്വേഷിക്കാനാണു പോലീസ് ശ്രമിക്കുന്നത്.
Discussion about this post