വിശാഖപട്ടണം; ഒന്നാം ഏകദിനത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് പകരം വീട്ടി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിൽ വിൻഡീസിനെ 107 റൺസിന് ഇന്ത്യ കീഴടക്കി. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മയും ലോകേഷ് രാഹുലും ഹാട്രിക് മികവുമായി സ്പിന്നർ കുൽദീപ് യാദവുമാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ രോഹിത് ശർമ്മയുടെയും ലോകേഷ് രാഹുലിന്റെയും അത്യുഗ്രൻ സെഞ്ചുറികളുടെ കരുത്തിൽ പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. നിശ്ചിത അമ്പതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 387 റൺസ് അടിച്ചു കൂട്ടി. കഴിഞ്ഞ മത്സരത്തിലെ പിഴവ് പരിഹരിക്കാൻ തുനിഞ്ഞിറങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ വിൻഡീസ് ബൗളിംഗിനെ നിർദാഷിണ്യം പിച്ചിച്ചീന്തി. 138 പന്തിൽ 17 ബൗണ്ടറികളുടെയും 5 സിക്സറുകളുടെയും മികവിലാണ് രോഹിത് 159 റൺസ് നേടിയത്. ഹിറ്റ്മാന് ഉറച്ച പിന്തുണ നൽകിയ ലോകേഷ് രാഹുൽ 102 റൺസ് നേടി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 227 റൺസ് അടിച്ചു കൂട്ടി.
നായകൻ വിരാട് കോഹ്ലി ആദ്യ പന്തിൽ മടങ്ങിയെങ്കിലും പിന്നീട് വന്ന ശ്രേയസ് അയ്യർ വെടിക്കെട്ട് തുടർന്നു. 32 പന്തിൽ ശ്രേയസ് 53 റൺസ് നേടിയപ്പോൾ ഋഷഭ് പന്ത് പതിവ് ശൈലിയിൽ ബാറ്റ് വീശി 16 പന്തിൽ 39 റൺസ് വാരി.
മറുപടി ബാറ്റിംഗിൽ വിൻഡീസിന് 43.3 ഓവറിൽ 280 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 78 റൺസെടുത്ത ഷായ് ഹോപ്പും 45 പന്തിൽ 75 റൺസെടുത്ത നിക്കോളാസ് പുരാനും വിൻഡീസിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് ഹാട്രിക്ക് നേടി. കുൽദീപിന് പിന്നാലെ മുഹമ്മദ് ഷമിയും 3 വിക്കറ്റ് വീഴ്ത്തി. ജഡേജക്ക് 2 വിക്കറ്റ് ലഭിച്ചു.
സ്കോർ
ഇന്ത്യ: 50 ഓവറിൽ 387/5. വെസ്റ്റ് ഇൻഡീസ്: 43.3 ഓവറിൽ 280ന് പുറത്ത്
Discussion about this post