കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കൊൽക്കത്തയിലെ മുസ്ലിം സംഘടനകൾ നടത്താനിരുന്ന റാലി റദ്ദാക്കി. റാലിയിൽ അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഇത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും നുഴഞ്ഞു കയറ്റക്കാരും റാലിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് നടന്ന പ്രതിഷേധ റാലിയിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അക്രമത്തിൽ ഹൗറ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് സിംഗ് യാദവിന്റെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം കലാപകാരികൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സംസ്ഥാനത്തെ മമത സർക്കാരിന്റെ നയമെന്ന് ബിജെപി ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മമത ബാനർജി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസ്സാക്കിയതാണെന്നും അത് നടപ്പിലാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും ബാദ്ധ്യസ്ഥരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
Discussion about this post