തൃശൂര്‍: ജിഹാദികളും അര്‍ബന്‍ നക്സലൈറ്റുകളും സംസ്ഥാനവ്യാപകമായി പൗരത്വബില്ലിനെതിരേ അക്രമം അഴിച്ചുവിടാനാണു ശ്രമിക്കുന്നതെന്ന് ബിജെപി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്തതോടെ അക്രമികള്‍ ഹര്‍ത്താല്‍ ദിവസം അഴിഞ്ഞാടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇനി രണ്ടുമുന്നണികളായി സി.പി.എമ്മും കോണ്‍ഗ്രസും നില്‍ക്കേണ്ടതില്ല. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്നും കൃഷ്ണദാസ് പരിഹസിച്ചു.
കോണ്‍ഗ്രസ്, സിപിഎം സംഘടനകള്‍ മുമ്പ് ആവശ്യപ്പെട്ട രീതിയിലാണ് ബില്ലില്‍ വ്യവസ്ഥകളുണ്ടാക്കിയത്. അതിര്‍ത്തി രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം വേണമെന്നു 2012-ല്‍ അന്നത്തെ സിപിഎം. ജന. സെക്രട്ടറി പ്രകാശ് കാരാട്ട് കത്തെഴുതിയിരുന്നു. മന്മോഹന് സിങ് 2003-ല്‍ ആവശ്യപ്പെട്ടതും ഇതുതന്നെയാണ്. ഇക്കാര്യത്തില്‍ പൊതുസംവാദത്തിന് എല്ലാവരെയും ക്ഷണിക്കുന്നതായും കൃഷ്ണദാസ് പറഞ്ഞു. ഇരുകൂട്ടരുടെ പ്രമേയങ്ങളും ബിജെപി എല്ലാ വീടുകളിലുമെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടന്നതു വിദ്യാര്ഥിപ്രക്ഷോഭമല്ല. എസ്.ഡി.പി.ഐ. പോലുള്ള സംഘടനകള്‍ക്കു ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. പോലീസും ഒഴിഞ്ഞുമാറിക്കൊടുത്തു. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഡല്‍ഹിയില്‍ മൂന്നു വിദ്യാര്‍ഥികളെ വെടിവച്ചു കൊന്നുവെന്ന വ്യാജപ്രചാരണംവരെ അഴിച്ചുവിട്ടു. തലസ്ഥാനത്ത് മയ്ത്ത്യ നമസ്കാരം വരെ നടത്തി. പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐക്കൊപ്പം ലീഗും സി.പി.എമ്മും കോണ്‍ഗ്രസും ഉണ്ട്. തെളിയിക്കാന്‍ തയാറാണെന്നും കൃഷ്ണദാസ് പറഞ്ഞു.
അന്ധമായ മോദിവിരോധികള്ക്ക് ഒന്നിക്കാനുള്ള പൊതുവേദി സൃഷ്ടിച്ചുകൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രി. 20 മുതല്‍ 30 വരെ കേന്ദ്രനേതാക്കളെ അടക്കം പങ്കെടുപ്പിച്ചു ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post