ഈറോഡ്: ഫോട്ടോസ്റ്റാറ്റ് മെഷീന് ഉപയോഗിച്ച് നോട്ടുകളുടെ കളര്‍ പകര്‍പ്പെടുത്ത് കള്ളനോട്ടുണ്ടാക്കി ഉപയോഗിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ധര്‍മപുരി സോളക കോട്ടായി അഗ്രഹാരത്തിലെ കുമരേശന്‍ (29), സത്യമംഗലം വടക്കുപേട്ടയില് വെങ്കടേശന് (37) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഈറോഡ് അശോകപുരത്ത് കള്ളനോട്ട് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമരേശന്‍ പിടിയിലാകുന്നത്. ഇവിടെയുള്ള മസാജ് സെന്ററിലെത്തിയ കുമരേശന്‍ മസാജിനുശേഷം 1,000രൂപയുടെ ബില്ലടയ്ക്കുന്നതിനായി 2,000രൂപയുടെ നോട്ട് നല്കി. എന്നാല്‍ സെന്ററില്‍ ചില്ലറയില്ലാത്തതിനാല്‍ ജീവനക്കാരന് ചില്ലറ മാറ്റുന്നതിനായി തൊട്ടടുത്ത മരുന്നുകടയിലെത്തി.
കടയുടമയ്ക്ക് നോട്ടുകണ്ടപ്പോൾ കള്ളനോട്ടാണെന്ന് സംശയം തോന്നുകയും ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പോലീസെത്തി പരിശോധിച്ചതില്‍ നിന്ന് കള്ളനോട്ടാണെന്ന് വ്യക്തമാക്കുകയും കുമരേശനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു .
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നും കൂട്ടാളിയായ വെങ്കടേശനെയും പിടികൂടി. ഇവരില്‍ നിന്ന് ഫോട്ടോസ്റ്റാറ്റ് മെഷീനുകളും 2,000 രൂപയുടെയും 500 രൂപയുടെയും 200 രൂപയുടെയും കളര്‍ പകര്‍പ്പുകളും പിടികൂടി. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.
Discussion about this post