ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയ്ക്കെതിരേ ബി.ജെ.പി.
‘ഭൂരിപക്ഷമുണ്ടെന്നുകരുതി എന്തും ചെയ്യാമെന്ന് ബി.ജെ.പി. ധരിക്കരുത്. ധൈര്യമുണ്ടെങ്കില്‍ ഹിതപരിശോധനയ്ക്ക് ബി.ജെ.പി. തയ്യാറാകണം. തോറ്റാല്‍ ഭരണത്തില്‍നിന്ന് താഴെയിറങ്ങണം’ -എന്നാണ് വ്യാഴാഴ്ച മമത വെല്ലുവിളിച്ചത്.
രാജ്യത്തെ 130 കോടി ജനങ്ങളെയും അവരുടെ പിന്തുണയെയും അപമാനിക്കലാണ് മമതയുടെ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ‘മമത മാപ്പുപറയണം. ഹിതപരിശോധനയെക്കുറിച്ചുള്ള പരാമര്‍ശം ഞെട്ടിക്കുന്നതാണ്. ഹിതപരിശോധനയ്ക്ക് മേല്‍നോട്ടം നടത്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് എന്താണ് അധികാരം’ -അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മമതയ്ക്കെതിരേ രംഗത്തെത്തി. ‘ഇന്ത്യന്‍ പാര്‍ലമെന്റിനെ അവഹേളിക്കുന്നതാണ് മമതയുടെ പ്രസ്താവന. ജനാധിപത്യബോധമുള്ള ആരും അവരുടെ പ്രസ്താവനയെ പിന്തുണയ്ക്കില്ല’ -സ്മൃതി പറഞ്ഞു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും മമതയെ വിമര്‍ശിച്ചു.
വിവാദമായതോടെ പ്രസ്താവനയില്‍നിന്ന് മമത പിന്നാക്കംപോയി. ഹിതപരിശോധനയല്ല അഭിപ്രായസര്‍വേയാണ് താനുദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച മമത പ്രതികരിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോട് തനിക്ക് ബഹുമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം പൗരത്വപ്പട്ടികയില്‍നിന്ന് ഒരു ഇന്ത്യക്കാരന്‍പോലും പുറത്താകില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. ‘ചില ആളുകള്‍ പൗരത്വനയത്തെക്കുറിച്ചും പൗരത്വപ്പട്ടികയെക്കുറിച്ചും ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അനധികൃത കുടിയേറ്റത്തെ സഹായിക്കാനാണ് ശ്രമിക്കുന്നത്. ലോകത്ത് ഒരു രാജ്യവും അനധികൃതകുടിയേറ്റം അനുവദിക്കില്ല. ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കപ്പെട്ട മൂന്നുരാജ്യങ്ങളില്നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കുന്നത്. അവര്‍ ഇന്ത്യക്കാര്‍തന്നെയാണ്. ഈ രാജ്യങ്ങളില്‍ കാലങ്ങളായി മതവിവേചനം നേരിടുന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നത്’ -മന്ത്രി പറഞ്ഞു.
2003-ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് പൗരത്വനിയമം കൊണ്ടുവരുന്നത്. 2004-ലും 2005-ലും യു.പി.എ. സര്‍ക്കാര്‍തന്നെ ഈ നിയമത്തിന്റെ കാലാവധി നീട്ടി. ഈ സമയത്തൊന്നും എതിര്‍പ്പുണ്ടായിരുന്നില്ല. പൗരത്വപ്പട്ടിക നടപ്പാക്കുമ്ബോള്‍ ആശയക്കുഴപ്പങ്ങള്ക്കിടമില്ല. എല്ലാവര്ക്കും ആധാര്‍ കാര്‍ഡുണ്ട്. ഒരു ഇന്ത്യക്കാരനും ഒഴിവാക്കപ്പെടില്ല -മന്ത്രി ജാവഡേക്കര്‍ വ്യക്തമാക്കി.
ചിലര്‍ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും അഭിപ്രായപ്പെട്ടു.
Discussion about this post