ബംഗളൂരു: കേന്ദ്രസർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബംഗളൂരുവിൽ ആയിരങ്ങൾ പ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് തെരുവിലിറങ്ങിയ ജനങ്ങൾ, അതിർത്തിക്കപ്പുറത്ത് വിവേചനം അനുഭവിക്കുന്ന സഹോദരങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. അവരുടെ ഇന്ത്യയിലേക്കുള്ള വരവ് ആഘോഷിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗലൂരുവിൽ പ്രകടനം നയിച്ച തേജസ്വി സൂര്യ എം പി, പ്രതിഷേധം നടത്തുന്നവർ തെറ്റിദ്ധാരണയുടെ പുറത്താണ് അത് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം എന്താണെന്ന് എല്ലാവരെയും ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരുന്ന നിയമമാണ് നിലവിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അജ്ഞത മൂലമാണ് ജനങ്ങൾ നിയമത്തിനെതിരെ പ്രതികരിക്കുന്നത്. മുൻ മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളുമാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നതെന്നും തങ്ങളും മറുപടിയായി പ്രകോപനം നടത്താൻ ശ്രമിച്ചാൽ പ്രതിപക്ഷത്തിന് അത് താങ്ങാൻ കഴിയില്ലെന്നും തേജസ്വി സൂര്യ എം പി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് നിരവധി നിയമ വിദഗ്ദ്ധരും ഐ ടി പ്രൊഫഷണലുകളും, ഓട്ടോ ഡ്രൈവർമാരും പൊതു ജനങ്ങളും രംഗത്ത് വന്നു കഴിഞ്ഞു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളുടെ അവസ്ഥ അതി ദയനീയമാണ്. കഴിഞ്ഞ നാലഞ്ച് തലമുറകളായി അവർ ഇന്ത്യൻ പൗരത്വം കൊതിക്കുകയാണ്. ഇപ്പോഴാണ് അവർക്ക് അത് ലഭ്യമാകാൻ പോകുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്സ് മുസ്ലീം യുവാക്കളുടെ ജീവൻ കൊണ്ടു കളിക്കുകയാണ്. ഈ വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അവർ അവസാനിപ്പിക്കണം. നരേന്ദ്ര മോദി അധികാരത്തിൽ വന്ന 2014 മുതൽ രാജ്യത്തെ മുസ്ലീംഗൾ സുരക്ഷിതരല്ലെന്ന് കോൺഗ്രസ്സ് പ്രചരിപ്പിക്കുകയാണ്. ഇത് നുണയാണ്. പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഹിന്ദുക്കളെയും ഇന്ത്യൻ മുസ്ലീങ്ങളെയും വേർതിരിക്കുന്നതല്ല. തേജസ്വി സൂര്യ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കോൺഗ്രസ്സാണെന്ന് എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ചക്രവർത്തി സുലിബലെയും അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെക്കാൾ കൂടുതൽ അതിനെ അനുകൂലിക്കുന്നവരാണ്. അവർ തെരുവിൽ ഇറങ്ങിയാൽ അവരുടെ അംഗസംഖ്യ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കും. ബംഗലൂരുവിൽ ഞായറാഴ്ച കണ്ട ജനക്കൂട്ടം ഒരു സൂചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ആസ്സാമിൽ കേന്ദ്രസർക്കാർ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നത്. മുസ്ലീങ്ങളുടെ മനസ്സിൽ അനാവശ്യമായ ഭീതി സൃഷ്ടിക്കപ്പെട്ടിട്ടുങ്കിൽ അത് അസ്ഥാനത്താണെന്നും സുലിബലെ കൂട്ടിച്ചേർത്തു.
അതേസമയം ബംഗലൂരു നഗരത്തിൽ ശനിയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്.
Discussion about this post