ഡൽഹി: അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങളെ സ്വാഗതം ചെയ്ത് ഇന്ത്യ. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന് എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്നും ഇന്ത്യ അറിയിച്ചു.
സെപ്റ്റംബർ 28ന് നടന്ന അഫ്ഗാനിസ്ഥാൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 50.64 ശതമാനം വോട്ട് നേടി നിലവിലെ പ്രസിഡന്റായ അഷറഫ് ഗനി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അഫ്ഗാനിസ്ഥാനിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി പോരാടുന്ന എല്ലാ നേതാക്കൾക്കും സർക്കാർ സംവിധാനങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നതായും രാജ്യത്തെ ജനാധിപത്യത്തിന്റെ ശാക്തീകരണത്തിന് ഇന്ത്യ എന്നും ഒപ്പമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ സർക്കാരും അവിടുത്തെ ജനങ്ങളും ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും മേഖലയുടെ സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതി ഇന്ത്യയുടെ കൂടി ഉത്തരവാദിത്വമാണെന്നും പ്രസ്താവനയിൽ പറയുന്നു.
9,23,868 വോട്ടുകൾ നേടിയ അഷറഫ് ഗനിക്കെതിരെ എതിർ സ്ഥാനാർത്ഥിയായ അബ്ദുള്ള അബുള്ളയ്ക്ക് 39.52 ശതമാനം വോട്ടാണ് ലഭിച്ചത്.
Discussion about this post