ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പേരിൽ ലഖ്നൗവിൽ അക്രമം അഴിച്ചു വിട്ടതിന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് വസീമും അനുയായികളും പൊലീസ് പിടിയിൽ. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ലഖ്നൗ അക്രമങ്ങൾക്ക് പിന്നിലെ ആസൂത്രകരാണ് വസീമും സഹായികളായ നദീമും അഷ്ഫാഖുമെന്ന് ലഖ്നൗ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. വസീം പോപ്പുലർ ഫ്രണ്ട് സംസ്ഥാന മേധാവിയും അഷ്ഫാഖ് ട്രഷററും നദീം സജീവ പ്രവർത്തകനുമാണ്. ഇവരിൽ നിന്ന് പ്രകോപനപരമായ പ്ലക്കാർഡുകളും കൊടികളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അക്രമം ആസൂത്രണം ചെയ്തതും സാമൂഹിക മാദ്ധ്യമങ്ങൾ വഴി അവയ്ക്ക് പ്രചാരം നൽകിയതും തങ്ങളാണെന്ന് നദീമും അഷ്ഫാഖും സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
പതിനെട്ട് പേരുടെ മരണത്തിനിടയാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമ പരമ്പരകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിദ്ധ്യമുള്ളതായി ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ നിരോധിത സംഘടനയായ സിമി പോപ്പുലർ ഫ്രണ്ടുമായി യോജിച്ച് പ്രവർത്തിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മൗലാനാ ഷദാബ് അടക്കം പോപ്പുലർ ഫ്രണ്ടിന്റെ 11 നേതാക്കൾ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു.
Discussion about this post