ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിരോധിത സംഘടന ‘സിമി’യുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന് അക്രമങ്ങളില്‍ പങ്കുള്ളതായി യു.പി. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഡി.ജി.പി: ഒ.പി. സിങ് പറഞ്ഞു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത്തരത്തില്‍ നുഴഞ്ഞുകയറി അക്രമം നടത്തിയ, ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി ഭാഷയില്‍ പ്രകോപനപരമായ ഉള്ളടക്കമുള്ള നിരവധി ലഘുലേഖകള്‍ ലഖ്നൗവില്‍ നിന്നു പിടിച്ചെടുത്തതായും ഡി.ജി.പി. പറഞ്ഞു. പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 876 പേരെ അറസ്റ്റ് ചെയ്തു. നിരവധിപേരെ കരുതല്‍ തടങ്കലിലാക്കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തിയെന്നാരോപിച്ചു ലഖ്നൗവില്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉത്തര്‍പ്രദേശ് ഭവനു മുന്നില്‍ നടന്ന പ്രതിഷേധവും അക്രമാസക്തമായി.
46 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ 27 പേര് സ്ത്രീകളാണ്. ഇവരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. യു പിയില്‍ കലാപം നടത്തുന്നതിനിടെയില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് യോഗിക്കെതിരെ ഭീഷണി ഉണ്ടായിരുന്നു.
Discussion about this post