തിരുവനന്തപുരം: പട്ടികജാതി ഫണ്ടില്‍ നിന്ന് രണ്ടരക്കോടി രൂപ ചെലവഴിച്ചപ്പോള്‍ ജോലി ലഭിച്ചത് നാലുപേര്‍ക്ക്. നൈപുണ്യ പരിശീലന പദ്ധതിക്ക് അനുവദിച്ച ഫണ്ടാണ് പട്ടികജാതി ഡയറക്ടറേറ്റ് ഇത്തരത്തില്‍ ചെലവഴിച്ചത്. കോഴിക്കോട്ടെ പി.ആര്.ടി.സി എന്ന സ്ഥാപനത്തിനാണ് നൈപുണ്യപരിശീലന പദ്ധതിക്ക് ഡയറക്ടറേറ്റ് രണ്ടരക്കോടി നല്‍കിയത്. പദ്ധതിയിലൂടെ സൈന്യത്തിലും പൊലീസിലും രണ്ടുപേര്‍ക്ക് വീതം പ്ലെയ്സ്മെന്റ് ലഭിച്ചെന്നാണ് ഡയറക്ടറേറ്റ് നല്കുന്ന വിശദീകരണം.
സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് പേര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡായി നിയമനവും ലഭിച്ചതായി പി.ആര്.ടി.സി ഡയറക്ടറേറ്റിനെ അറിയിച്ചു. ദളിത്സംഘടനാപ്രവര്ത്തകനായ പന്തളം രാജേന്ദ്രന് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ട് ആദ്യം വിവരം നല്‍കിയില്ല. ഒടുവില്‍ അപ്പീല്‍ നല്‍കിയപ്പോഴാണ് മറുപടി ലഭിച്ചത്. 2013-14 സാമ്പത്തികവര്‍ഷം മുതലാണ് പി.ആര്.ടി.സിക്ക് പട്ടികജാതി ഫണ്ട് അനുവദിച്ചു തുടങ്ങിയത്.
2013-14-ല്‍ നൈപുണ്യപരിശീലനം നല്‍കുന്നതിന് 13.50 ലക്ഷവും 2014-15-ല്‍ 1.62 കോടി രൂപയും നല്കി. യു.ഡി.എഫ് ഭരണകാലത്ത് ഉന്നതന്റെ സ്വാധീനത്താലാണ് ഈ ഫണ്ട് ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. പട്ടികജാതി ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരും ഒത്താശ നല്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വീണ്ടും ഡയറക്ടറേറ്റിനെ സമീപിച്ചു. അങ്ങനെ 2017-18-ല്‍ 75 ലക്ഷം അനുവദിച്ചു.
അതുപോലെ കോഴിക്കോട്ടുള്ള ഹോം നഴ്സിങ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (എച്ച്.എന്‍.ടി.സി) എന്ന സ്ഥാപനത്തിനും ഹോം നഴ്സിങ് പരിശീലനത്തിന് തുക അനുവദിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇവര്‍ക്ക് 37.50 ലക്ഷം അനുവദിച്ചു. 2019-20 സാമ്പത്തികവര്‍ഷത്തില്‍ 9.27 ലക്ഷവും നല്കി. ആകെ 46.87 ലക്ഷമാണ് ഇവര്‍ക്ക് ലഭിച്ചത്. ഈ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പ്രപ്പോസലുകളുടെ അടിസ്ഥാനത്തില്‍ വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് തുക അനുവദിച്ചതെന്നാണ് ഡയറക്ടറേറ്റ് നല്കുന്ന മറുപടി.
Discussion about this post