തിരുവനന്തപുരം: സര്‍ഫിങ് പരിശീലകന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. കേസെടുക്കാന്‍ വര്‍ക്കല പൊലീസ് തയാറായില്ലെന്നും അതിക്രമത്തിനിരയായ വിനോദ സഞ്ചാരിയായ യുവതി ആരോപിച്ചു. ഉച്ചയ്ക്ക് സംഭവം ഉണ്ടായ ഉടന്‍ തന്നെ പരാതിയുമായി വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നല്കാന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂറിലധികം കാത്ത് നിന്നിട്ടും കേസെടുക്കാന്‍ തയാറായില്ലെന്ന് യുവതി പറഞ്ഞു.
പീഡിപ്പിച്ചയാൾക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേത്തടുര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുകയായിരുന്നു. വര്‍ക്കല ബീച്ചില്‍ സര്‍ഫിങ് പരിശീലനത്തിനിടെയാണ്, മുംബൈ സ്വദേശിനിയായ യുവതിയെ പരിശീലകന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തൊട്ടടുത്ത ദിവസം വീണ്ടും പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ ഇത്തവണ വിചിത്രമായ നിര്‍ദേശമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ചതെന്ന് യുവതി പറഞ്ഞു. ‘വെള്ളത്തിനിടയില്‍ വച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം’ എന്നായിരുന്നു നിര്‍ദേശം. രണ്ടു മണിക്കൂറിലധികം കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറാനുള്ള സഹായം പോലും ഉണ്ടായില്ലെന്നും കേരളത്തില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായത് ഖേദകരമാണെന്നും യുവതി പറയുന്നു.
Discussion about this post