തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർക്കാനുള്ള വിജിലൻസ് അപേക്ഷയിൽ അഡ്വക്കേറ്റ് ജനറലിനോട് അഭിപ്രായം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ഗവർണർ അഡ്വക്കേറ്റ് ജനറൽ സി പി സുധാകരപ്രസാദിനോട് അഭിപ്രായം ആരാഞ്ഞത്. രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്താനാണ് ഗവർണർ എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർക്കാനുള്ള വിജിലൻസിന്റെ അപേക്ഷ മൂന്നുമാസമായി ഗവർണറുടെ പരിഗണനയിലാണ്. വിജിലൻസ് നൽകിയ അപേക്ഷ സംസ്ഥാന സർക്കാരാണ് ഗവർണർക്ക് കൈമാറിയത്.
നേരത്തെ ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെയും വിജിലൻസ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അപേക്ഷയിൽ അന്തിമതീരുമാനമെടുക്കുകയാണെന്ന സൂചന നൽകി എജിയോടും അഭിപ്രായം തേടിയിരിക്കുന്നത്.
Discussion about this post