ഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നടക്കുന്ന വിദ്യാർഥി-ജനകീയ സമരങ്ങളിൽ നുഴഞ്ഞുകയറി അക്രമം നടത്തുന്നു എന്നാരോപിച്ചാണ് നടപടി.
യുപിയിൽ പോലീസിന് സമരക്കാർക്കെതിരേ നീങ്ങേണ്ടിവന്നത് ഇത്തരത്തിൽ അക്രമം നടത്തിയതിനെത്തുടർന്നാണെന്നും ഇതിനു പിന്നിൽ കേരളത്തിൽ നിന്നടക്കമുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ടെന്നും യു.പി. സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുസാഫർനഗറിലും രാംപുരിലും 20 പേരുടെ മരണത്തിനിടയാക്കിയ വൻഅക്രമത്തിനുപിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നും അതിനാൽ നിരോധനം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം നടപടി ആലോചിക്കുന്നത്. നിലവിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 25 പേർ ഉത്തർപ്രദേശിൽ അറസ്റ്റിലാണ്.
നിരോധിത സംഘടനയായ സിമിയുമായി ബന്ധപ്പെട്ടതടക്കം ഒട്ടേറെ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരേ ഉണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു.
ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ കഴിഞ്ഞ ഫെബ്രുവരിയിൽ നിരോധിച്ചിരുന്നു.
Discussion about this post