ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി വിവിധ സംസ്ഥാനങ്ങളിൽ നടന്ന അക്രമങ്ങളുമായി പോപ്പുലർ ഫ്രണ്ടിന് (പി.എഫ്.ഐ.)ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാർ. പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭങ്ങളുടെ മറവിൽ ഉത്തർപ്രദേശ്, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന കലാപങ്ങൾക്കുപിന്നിൽ പി.എഫ്.ഐ.യുടെ പങ്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് അയച്ചപ്പോൾ, സംഘടനയുടെ പങ്ക് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ടാണ് അസംസർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചത്. ഗുവാഹാട്ടിയിൽ ഡിസംബർ 11-നുണ്ടായ കലാപത്തിന്റെ വിശദാംശമാണ് അസം സർക്കാരിന്റെ റിപ്പോർട്ടിലുള്ളത്.
യു.പി. സർക്കാർ ഡിസംബറിൽ മാത്രം 14 പി.എഫ്.ഐ. നേതാക്കളെ വിവിധ സ്ഥലത്തെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും പോപ്പുലർ ഫ്രണ്ടിന്റെ പങ്കുവ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. പി.എഫ്.ഐ.ക്ക് ഭീകരപ്രവർത്തനവുമായും ഭീകരവാദ ക്യാമ്പുകളുമായും സ്ഫോടകവസ്തു നിർമാണവുമായും ബന്ധമുണ്ടെന്നാണ് എൻ.ഐ.എ. റിപ്പോർട്ട്. അതുകൊണ്ടുതന്നെ യു.എ.പി.എ. പ്രകാരം ഈ സംഘടനയെ നിരോധിക്കാവുന്നതാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Discussion about this post