ടെഹ്റാന്: യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 35 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നഗരമായ കെര്‍മനില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടാകുന്നത്.
35 പേര് മരിച്ചെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 48 പേര്‍ക്കു പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി ആൾക്കാർ റോഡില്‍ ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്ലെനുകളില് പ്രത്യക്ഷപ്പെട്ടു. ദുരന്തമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന് അടിയന്തര വൈദ്യ സേവന വിഭാഗം മേധാവി സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ കെര്നനില് ഒത്തുകൂടിയിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് റെവലൂഷനറി ഗാര്‍ഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവനായ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷഹേദ് അല്‍ ഷാബി സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മുഹാന്ദിസ് അടക്കമുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post