ബഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കെതിരെ ഇറാന്റെ മിസൈലാക്രമണം. സൈനികത്താവളങ്ങളായ ഇർബിൽ, അയ്ൻ അൽ-ആസാദ് എന്നിവയ്ക്ക് നേരെ ആണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) റവല്യൂഷണറി കോർപ്സ് ആണ് ഇന്നലെ രാത്രി പ്രാദേശിക സമയം ഒന്നേ മുപ്പതോടെ ആക്രമണം നടത്തിയത്.
മുപ്പതോളം ബാലിസ്റ്റിക് മിസൈലുകളാണ് എയർബേസുകൾ ലക്ഷ്യമാക്കി തൊടുക്കപ്പെട്ടതെന്നും കാസിം സുലൈമാനിയുടെ വധത്തിനുള്ള പ്രതികാര നടപടികളുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഇവരെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ വെളിപ്പെടുത്തി.
അതേസമയം, ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചു കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.
ഇറാൻ മിസൈലാക്രമണം നടത്തിയതായി അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച റിപ്പോർട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനു സമർപ്പിച്ചിട്ടുണ്ടെന്നും സാഹചര്യം വിലയിരുത്തിയ ശേഷം അമേരിക്കയുടെ സൈന്യത്തെയും സഖ്യകക്ഷികളെയും സംരക്ഷിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും വൈറ്റ്ഹൗസ് വക്താവായ സ്റ്റിഫാനി ഗ്രിഷാം അറിയിച്ചു.
ഇറാന്റെ തിരിച്ചടി ഏതു നിമിഷവും പ്രതീക്ഷിക്കണമെന്ന് ഇന്നലെ രാത്രി അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് ഇസ്പേർ സൈന്യത്തിന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ മിസൈലാക്രമണം നടന്നത്.
Discussion about this post