തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ കേസിൽ വീണ്ടും നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വംബോർഡ്. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗികപ്രശ്നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ മുതൽ ദേവസ്വംബോർഡ് എടുത്ത നിലപാട്. ഇതിൽ നിന്ന് മലക്കംമറിയുന്നതാണ് പുതിയ നിലപാട്.
സുപ്രീംകോടതിയിൽ എന്തു നിലപാടെടുക്കണമെന്നു നിയമവിദഗ്ധരുമായി ചർച്ചചെയ്യുമെന്ന് ബോർഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ സത്യവാങ്മൂലം നൽകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടിയാലോചനകൾക്കുശേഷമേ പറയാനാകൂ. സർക്കാരുമായും ബോർഡ് ഇക്കാര്യം ചർച്ചചെയ്യും. കോടതിയിൽനിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഇടതുനിയന്ത്രണത്തിലാണ്. ശബരിമലയിൽ യുവതീപ്രവേശമാകാമെന്നായിരുന്നു പിണറായിസർക്കാർ വാദിച്ചിരുന്നത്. ഇതിനെ ശക്തമായി എതിർത്തിരുന്ന ദേവസ്വംബോർഡ്, യുവതീപ്രവേശ വിഷയത്തിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് സർക്കാരിനൊപ്പം ചേർന്നത്.
എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം സി.പി.എമ്മും സർക്കാരും അയഞ്ഞു. ആചാരകാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്നത് ഈ മനംമാറ്റത്തിന്റെ തുടർച്ചയാണെന്നാണു വിലയിരുത്തൽ.
നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ വിലക്കുന്നത്. ഇത് ലിംഗവിവേചനമല്ല. ഇതായിരുന്നു 2018 സെപ്റ്റംബറിൽ ശബരിമല കേസിൽ സുപ്രീംകോടതി വിധിക്കുമുമ്പുണ്ടായിരുന്ന ദേവസ്വം ബോർഡ് നിലപാട്. ബോർഡിനുവേണ്ടി ഹാജരായത് മനു അഭിഷേക് സിങ്വി ആണ്.
2019 ഫെബ്രുവരി ആറ്- പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ പ്രായഭേദമെന്യേ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതിവിധി അംഗീകരിക്കുന്നു. വിധി പുനഃപരിശോധിക്കേണ്ടതില്ല. സ്ത്രീകേളാടു വിവേചനം പാടില്ല. എല്ലാവർക്കും ആരാധനാസ്വാതന്ത്ര്യമുണ്ടെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ബോർഡ് പറഞ്ഞു. അന്ന് ബോർഡിനുവേണ്ടി ഹാജരായത് രാകേഷ് ദ്വിവേദി ആയിരുന്നു.
Discussion about this post