കാസര്‍ഗോഡ്: മലയാളി പെണ്‍കുട്ടികളെ ബംഗളൂരുവില്‍ എത്തിച്ച് ‘ലൗ ജിഹാദിന്’ ഇരയാക്കുന്നതിന് വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു. കാസര്‍കോട്ടു നിന്ന് കാണാതായ പതിനെട്ടുകാരിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ബംഗളൂരു സിറ്റി ജോയിന്റ് പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
കര്‍ണാടക പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ബംഗളൂരുവില്‍ ബിസിനസ് മേഖലയിലുള്ള ദമ്പതികള്‍ കുടുങ്ങി. ബംഗളൂരു ഇലക്ട്രോണിക് സിറ്റി മുനിറെഡ്ഡി ലേഔട്ട് സ്വദേശി അന്‍സാറിനെയാണ് (28) പരപ്പന അഗ്രഹാര പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലുണ്ട്.
കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയി ബംഗളുരുവിലെ ഒരു വീട്ടില്‍ പാര്‍പ്പിച്ചാണ് പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത്. ഇരയായ കാസര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടി ഉഡുപ്പി എം.പിയും ബി.ജെ. പി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ നേരില്‍ കണ്ടു പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിഷാബ് (23) നേരത്തെ പിടിയിലായിരുന്നു.
റിഷാബ് പെണ്‍കുട്ടിയുമായി തന്റെ വീട്ടിലെത്തിയെന്നും ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ അവിടെ താമസിച്ചെന്നും അന്‍സാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post