മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് കഴിഞ്ഞദിവസം വിടവാങ്ങിയതിനെ തുടർന്ന് പിന്‍ഗാമിയായി അധികാരമേറ്റത് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ആണ്. നേരത്തെ ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം പ്രവര്‍ത്തിച്ചിരുന്ന സുല്‍ത്താന്‍ ഹൈതമിനെ മലയാളികള്‍ പ്രത്യേകിച്ചും പഴമക്കാരായ ഒമാന്‍ മലയാളികള്‍ ലാലേട്ടന് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പണ്ട് തൊട്ടേ മലയാളികള്‍ സുല്‍ത്താന്‍ മോഹന്‍ലാലുമായുള്ള സാമ്യം ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് സുല്‍ത്താന്‍ ഹൈതമിന് ലാലേട്ടന് എന്ന വിശേഷണം പതിഞ്ഞത്. പുതിയ ഭരണത്തലവന് ആയി അധികാരമേല്‍ക്കുമ്പോഴും ഹൈതം ബിന്‍ താരില്‍ അല്‍ സഈദിന് ആ പഴയ മോഹന്‍ലാല്‍ സാദൃശ്യത്തില്‍ ചെറിയ മാറ്റം മാത്രമാണുള്ളതെന്നും ഒമാനിലെ പ്രവാസികള്‍ പറയുന്നു.
സുല്‍ത്താന്‍ ഖാബൂസിന്റെ കുടുംബത്തില്‍ നിന്നുള്ള പുതിയ സുല്‍ത്താന്‍ ശനിയാഴ്ച രാവിലെയാണ് ചുമതലയേറ്റത്. 1954-ല്‍ ജനിച്ച അദ്ദേഹം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫോറീന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം നേടി. പീംബോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഉന്നത പഠനവും പൂര്‍ത്തിയാക്കി. നേരത്തെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറിയായും സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post