ബെംഗളൂരു: കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡൽഹിയില്‍ നിന്നും ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലുടനീളം ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടുവെന്നാണ് പോലീസ് നല്കുന്ന വിവരം. കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായവരില്‍ നിന്ന് ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുവെന്ന് അധികൃതർ പറയുന്നു.
ഐഎസുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി. സാമുദായിക സൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് അന്വേഷണ സംഘം പറയുന്നു.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനും തിരഞ്ഞെടുത്തവര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഈ സംഘത്തിന് വിദേശസഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസിലേക്ക് ചേര്‍ക്കാന്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിന് സ്ലീപ്പര്‍ സെല്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ അറസ്റ്റിലായ ഖാജ മൊയ്തീന്, സയ്യിദ് അലി നവാസ്, അബ്ദു സമദ് എന്നിവര്‍ ആക്രമണം നടത്തിയ ശേഷം നേപ്പാള്‍ വഴി രാജ്യം കടക്കാനും ഐഎസില്‍ ചേരാനും ശ്രമം നടത്തിയിരുന്നു.
അല്‍ ഉമ്മ എന്ന ഭീകര സംഘവുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ട്. മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഒട്ടേറെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇവരില്‍ നിന്ന് വിവരം ലഭിച്ചു.
2014-ല്‍ ഹിന്ദുമുന്നണി നേതാവ് കെപി സുരേഷിനെ വധിച്ച കേസില്‍ തമിഴ്നാട്ടില്‍ ജയിലിലായിരുന്നു മൊയ്തീന്. 2019 ജൂലൈയിലാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. പിന്നീട് കോടതിയില്‍ ഹാജരാകാതെ വന്നതോടെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു. തമിഴ്നാട്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
Discussion about this post