കാസര്‍ഗോഡ്: നീലേശ്വരം തീര്‍ഥങ്കര മഹാവിഷ്ണുക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണകീരീടം, കാശിമാല ഉള്‍പ്പെടെ പതിനെട്ട് പവന്റെ ആഭരണങ്ങളും പണവും കളവ് പോയി. ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്.
ശ്രീകോവിലിന്റെ പിന്‍ഭാഗത്തെ ഓടിളക്കിയാണ് മോഷണം നടത്തിയിരിക്കുന്നത്. നടതുറക്കാനെത്തിയ ക്ഷേത്രം മേല്‍ശാന്തിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. മോഷണം വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് നീലേശ്വരം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇതിനിടെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഭണ്ഡാരം സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ നാട്ടുകാരല്ലാത്ത രണ്ടുപേരെ ക്ഷേത്രത്തിലും പരിസരങ്ങളിലുമായി കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Discussion about this post