കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്നാരോപിച്ച് കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ബാധിതർ വീണ്ടും സമരത്തിലേക്ക്. ഇവർ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലെത്തുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സെക്രട്ടേറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്നാരോപിച്ചാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരേയും ചികിത്സയടക്കം യാതൊരു ആനുകൂല്യവും നല്‍കിയില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍ അന്ന് നല്കിയ വാഗ്ദാനങ്ങളില്‍ അധികവും പാലിച്ചില്ലെന്നാണ് ആരോപണം.
മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കല്‍ ക്യാമ്പെന്ന വാഗ്ദാനവും നടന്നില്ല. പെന്ഷന് വര്‍ധിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. നാലു മാസമായി പെന്ഷന് മുടങ്ങിക്കിടക്കുന്നു. ഈ മാസം മുപ്പതിനാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്. പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ വീണ്ടും സമരം നടത്താനാണ് തീരുമാനം.
Discussion about this post