ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ പാകിസ്ഥാനെ പിന്തുണച്ച നടപടിക്കു പിന്നാലെ തുര്ക്കിയുമായുമുള്ള വ്യാപാര ബന്ധത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇന്ത്യയ്ക്കെതിരെ പ്രസ്താവനകളും തുർക്കി നടത്തിയിരുന്നു. തുര്‍ക്കിയില്‍ നിന്നുമുള്ള എണ്ണ, സ്റ്റീല്‍ കയറ്റുമതിയിലാണ് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
തുര്‍ക്കിയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇന്ത്യയാണ്. കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള പാക് ശ്രമത്തെ ഇന്ത്യ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ അതിനു പിന്നാലെ മലേഷ്യയും തുര്‍ക്കിയും പാകിസ്ഥാനെ പിന്തുണച്ചത് ഇന്ത്യയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയിലടക്കം പാക് അനുകൂല തീരുമാനങ്ങളെടുക്കുന്നതിനാലാണ് മലേഷ്യയും തുര്ക്കിയുമായുമുള്ള ഇന്ത്യയുടെ ബന്ധം വഷളായത്. കശ്മീരിനെ സംബന്ധിച്ച വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ത്താന്‍ പാകിസ്ഥാന് പിന്തുണ നല്‍കിയത് മലേഷ്യ, തുര്‍ക്കിയുമാണ്. ഇതും തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ വിളളലുണ്ടാക്കി. അടുത്തിടെ മലേഷ്യയുമായുള്ള വ്യാപാര ബന്ധത്തിലും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ യുഎന്‍ സമ്മേളനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന നിലപാടാണ് മറ്റ് രാജ്യങ്ങള്‍ കൈക്കൊണ്ടത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പാകിസ്ഥാനു പിന്തുണ നല്‍കുക മാത്രമല്ല കശ്മീര്‍ ഇന്ത്യ ബലമായി കൈവശപ്പെടുത്തി എന്നായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശം. ഇന്ത്യ പാകിസ്ഥാനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്നും മുഹമ്മദ് പറഞ്ഞിരുന്നു.
മാത്രമല്ല പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടും മഹാതിര്‍ മുഹമ്മദ് അഭിപ്രായങ്ങള്‍ ഉന്നയിച്ചിരുന്നു. പാമോയിലിന്റെ ഇറക്കുമതിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും, ഇറക്കുമതി ചെയ്യുന്ന മൈക്രോപ്രൊസസറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ അതാത് മന്ത്രാലയങ്ങള്‍ക്ക് ഇന്ത്യ നിര്‍ദേശം നല്കിയതും ഇതിനു പിന്നാലെയാണ്.
Discussion about this post