കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ലവ് ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്ന് മുഖപത്രം വിമർശിക്കുന്നു. ഫാദര്‍ കുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ. പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്.ലവ് ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ ഭേദഗതി നിയമത്തിൽ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സർക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലവ് ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര് ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്റെ വിലയിരുത്തല്‍ . പൊലീസ് കൃത്യമായ നടപടിഡൃകളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഈ സര്‍ക്കുലറിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയത്.
Discussion about this post