കശ്മീര്‍: ജമ്മു കശ്മീരിൽ തടവില്‍ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി മോചിപ്പിച്ച് ഭരണകൂടം. മുന്‍ മന്ത്രി ഉള്‍പ്പെടെ നാല് നിയമസഭാംഗങ്ങളെ, കരുതല്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീര്‍ ഭരണകൂടം വെള്ളിയാഴ്ച വിട്ടയച്ചത്. 2019 ആഗസ്റ്റ് 5 മുതല്‍ ഇവര്‍ വീട്ടുതടങ്കലിലായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജമ്മുകാശ്മീരിനു പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഈ സമയത്തെ സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്കാണ് ഇവരെ തടങ്കലില്‍ പാര്‍പ്പിച്ചത്. ഹാജി അബ്ദുള്‍ റഷീദ്, നസീര്‍ അഹമ്മദ് ഖുറേഷി, മുഹമ്മദ് അബ്ബാസ് വാണി, മുന്‍ മന്ത്രി അബ്ദുല്‍ ഹഖ് ഖാന് എന്നിവരെയാണ് വിട്ടയച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ അല്‍താഫ് കലൂ, ഷോകത്ത് ഗനായി, സല്മാന് സാഗര്‍, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാക്കളായ നിസാമുദ്ദീന്‍ ഭട്ട്, മുക്താര്‍ ബന്ദ് എന്നിവരുള്‍പ്പെടെ അഞ്ച് രാഷ്ട്രീയ നേതാക്കളെ വ്യാഴാഴ്ച വിട്ടയച്ചിരുന്നു. ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയറാണ് സല്മാന് സാഗര്‍.
Discussion about this post