കാൻപുർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ ഇരയുടെ അമ്മയെ അടിച്ചു കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ആബിദ് ഉള്പ്പടെ മൂന്ന് പേര് പിടിയിലായത്. പ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാത്തതാണ് കാരണം. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം.
പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച് അവശയാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആറു പ്രതികളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.
2018-ലാണ് പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തതിന് അബിദ്, മിന്റു, മഹ്ബൂബ്, ചാന്ദ് ബാബു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. വൈകാതെ പ്രാദേശിക കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഇവർ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടുകാർ കേസിൽനിന്നു പിന്മാറില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും ബന്ധുവായ സ്ത്രീയെയും മർദിച്ച് അവശരാക്കി. പെൺകുട്ടിയുടെ വീടിന്റെ ടെറസിൽനിന്ന് ചിത്രീകരിച്ച ഒരു വിഡിയോയിൽ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. അഞ്ചു നിമിഷം ദൈർഘ്യമുള്ള വിഡിയോ ദൃശ്യത്തിൽ ചുവന്ന കുർത്തയിട്ട സ്ത്രീ നിലത്തു കിടക്കുന്നതും വെള്ള കുർത്തയും ട്രൗസറും ധരിച്ച ഒരാൾ അവരുടെ മുഖത്ത് തുടർച്ചയായി അടിക്കുന്നതും വ്യക്തമാണ്.
Discussion about this post