തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും ചെലവു ചുരുക്കാതെ പിണറായി സർക്കാരിലെ മന്ത്രിമാര്‍. ഇരുപതു മന്ത്രിമാർക്ക് 480 പഴ്സനല്‍ സ്റ്റാഫിനെയാണു നിയമിച്ചിരിക്കുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത്രയും പേര്‍ക്ക് മാത്രം ശമ്പളം നല്‍കാനുള്ള ചെലവു പ്രതിമാസം രണ്ടു കോടിയോളം രൂപയാണ്.
പ്രൈവറ്റ് സെക്രട്ടറിയും അഡീഷനൽ–അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരും പഴ്സനല്‍ അസിസ്റ്റന്റും പാചകക്കാരനുമടക്കം ജീവനക്കാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ഓരോ മന്ത്രിക്കൊപ്പവും. ഇരുപത്തിയാറ് ജീവനക്കാരുമായി ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് ഏറ്റവും മുന്നില്‍. ഏറ്റവും കുറവു പഴ്സനല്‍ സ്റ്റാഫുള്ളത് എം.എം. മണിക്കാണ്– ഇരുപതു പേര്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരുപത്തിനാലു പേരുള്ളപ്പോള് ചെലവു ചുരുക്കലിനെക്കുറിച്ച് സ്ഥിരമായി പറയുന്ന ധനമന്ത്രി തോമസ് ഐസക്കിനൊപ്പം ഇരുപത്തിമൂന്നുപേരുണ്ട്.
പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ഏറ്റവും കൂടുതല്‍ ശമ്പളം – 77400 മുതല്‍ 115200 വരെ രൂപ. ഏറ്റവും കുറവു ശമ്പളമുള്ള പാചകക്കാരനുപോലും 16500 മുതല്‍ 35700 വരെ രൂപയാണു സ്കെയില്‍. യാത്രാബത്തയും മെഡിക്കല്‍ റീഇംബേഴ്സ്മെന്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ പുറമേ. രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തീകരിച്ചാല്‍ ആജീവനാന്ത പെന്ഷന് കിട്ടുമെന്നതിനാല്‍ അടുത്തയാള്‍ക്കും അവസരം കിട്ടുന്നതിന് കൃത്യമായ കാലയളവില്‍ ജീവനക്കാരെ മാറ്റാറുമുണ്ട്. ഫലത്തില്‍ മന്ത്രിസേവകരായ 480 പേര്‍ക്കു ശമ്പളം നല്കാന്തന്നെ നല്ലൊരു തുക സര്‍ക്കാര്‍ കണ്ടെത്തണം. ഡപ്യൂട്ടേഷന് അടിസ്ഥാനത്തിലുള്ള ജീവനക്കാര്‍ക്ക് മാതൃവകുപ്പിലെ തസ്തികയ്ക്ക് ആനുപാതികമായ ശമ്പളവും സ്പെഷല്‍ അലവന്സുമാണ് ലഭിക്കുന്നത്.
Discussion about this post