കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന നിയമസഭയുടെ അന്തസിനെ ചോദ്യംചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരികെ വിളിക്കാന്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നല്കി. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ചെന്നിത്തല ഗവര്‍ണര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. നിയമസഭാചരിത്രത്തില്ത്തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്.
ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. പ്രമേയത്തെ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞത് സഭയുടെ അന്തസിന് തന്നെ കളങ്കമാണ്. ഗവര്‍ണറെ തിരികെ വിളിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ് പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യ ഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയേയും സര്‍ക്കാരിനെയും ഇത്രമേല്‍ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അതിശയമാണെന്നും ചെന്നിത്തല പറഞ്ഞു.
ഗവര്‍ണറെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനോ കാര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താനോ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തേടി പ്രതിപക്ഷ നേതാവിന്റെ കത്ത് കിട്ടിയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമവശം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post