കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകനും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും 90 ദിവസത്തിനുള്ളില്‍ ജയിലിലടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരും. ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇതിനു വേണ്ട തെളിവുകള്‍ പുറത്തു വിടുമെന്നും സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ താന്‍ നയിക്കുന്ന ബി.ഡി.ജെ.എസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ താന്‍ നയിക്കുന്ന ബിഡിജെഎസിലെ സ്ഥാനാര്‍ത്ഥി എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. ബിഡിജെഎസിനെ ഉപയോഗിച്ച് വെള്ളാപ്പള്ളി കുടുംബത്തിന്റെ തട്ടിപ്പുകള്‍ മറച്ചു വെയ്ക്കുകയാണെന്നും സുഭാഷ് വാസു കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ തോല്പിക്കാന് വെള്ളാപ്പള്ളിയും തുഷാറും ചേര്‍ന്ന് സമാന്തര പ്രവര്‍ത്തനം നടത്തി. ബി.ഡി.ജെ.എസിനേയും എസ്.എന്‍.ഡി.പിയേയും മുന്‍നിര്‍ത്തി രാഷ്ട്രീയ കുതിരക്കച്ചവടമാണ് ഇരുവരും നടത്തിയത്. തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കും. കുട്ടനാട് സീറ്റില്‍ മത്സരിക്കാന്‍ അവകാശം ഉന്നയിച്ചു കൊണ്ട് എന്‍ഡിഎയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുഷാറിന് മക്കാവു ദ്വീപില്‍ ഫ്ളാറ്റ് ഉണ്ടെന്ന മുന്‍ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സുഭാഷ് വാസു പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അറിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ബിഡിജെഎസ് ആരാണെന്ന് വരും ദിവസങ്ങളില്‍ അമിത് ഷായും സംസ്ഥാന ബിജെപി നേതൃത്വവും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്റെ രജിസ്ട്രേഷന് പ്രകാരം താനാണ് അദ്ധ്യക്ഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ തന്റെ പക്കലുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി തലകുത്തനെ നിന്നാലും ബിഡിജെഎസ് എന്ന പാര്‍ട്ടിയും പേരും കിട്ടില്ല. രണ്ടു മാസം മുമ്പേ തന്നെ അമിത് ഷായ്ക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സുഭാഷ് വാസു കൂട്ടിച്ചേർത്തു.
Discussion about this post