ഡല്‍ഹി: മണല്‍ വില്പന സംബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി മാർഗരേഖ പുറത്തിറക്കി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം. മണല്‍ വില്പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. അനധികൃത മണല്‍ വാരലും വില്‍പ്പനയും കൂടാതെ മണലിന്റെ വിലയും നിയന്ത്രിക്കുകയാണ് ലക്ഷ്യം.
മണല്‍ കടത്തുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മാത്രമല്ല, വാഹനത്തിന്റെയും ഭൂമിയുടെയും ഉടമകള്‍ക്കെതിരെയും നിയമനടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചുണ്ട്. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ചാണു മണല്‍ വാങ്ങേണ്ടത്. സംസ്ഥാനത്തെ ഏതു സ്റ്റോക്യാര്‍ഡില്‍നിന്നു വാങ്ങിയാലും ഒരേ വില, വിപണിയടിസ്ഥാനത്തില്‍ വില എന്നിങ്ങനെ രണ്ടു സംവിധാനങ്ങളാവാം. ഒരേ നിരക്കാണെങ്കില്‍ വിലയും വിതരണവും ഫലപ്രദമായി നിയന്ത്രിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. അനധികൃത മാര്‍ഗങ്ങളിലൂടെ മണല്‍ വാങ്ങുന്നവര്‍ക്കു പിഴ ചുമത്തണം.
മണല്‍ സര്‍ക്കാരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളിലേ കൊണ്ടുപോകാവൂ. ഇവയില്‍ ജിപിഎസ് ഘടിപ്പിച്ച് യാത്ര നിരീക്ഷിക്കണം. ജില്ലയിലെ സിമന്റ് വില്പനയുടെ തോതുമായി മണല്‍ നീക്കം താരതമ്യം ചെയ്ത് തട്ടിപ്പു പിടികൂടണം. കേരളത്തില്‍ റവന്യു വകുപ്പ് 20 നദികളുടെ മാപ്പിങ്ങും മണല്‍ ഓഡിറ്റിങ്ങും നടത്തിയതിനെ മികച്ച മാതൃകയെന്നു മാര്‍ഗരേഖ വിശേഷിപ്പിക്കുന്നു. എന്നാല്‍ കേരളത്തിലെ നദികളില്‍ നിലവില്‍ ഖനനമില്ല. പ്രളയ സമയത്തു നദികള്‍ കരകവിയുന്ന സാഹചര്യത്തില്‍ അവയുടെ ആഴം കൂട്ടണമെന്ന നിര്‍ദേശമുണ്ട്. അതിനു സര്‍ക്കാര്‍ അനുമതി നല്കിയാല് നദീമണല്‍ ഖനനം പുനരാരംഭിക്കും.
Discussion about this post