ഓക്ലൻഡ്∙ മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇന്ത്യൻ ടീമംഗം രവീന്ദ്ര ജഡേജയും തമ്മിലുള്ള വാക്പോര് തുടരുന്നു. ജഡേജ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനാണെന്ന് സഞ്ജയ് മഞ്ജരേക്കർ ഏകദിന ലോകകപ്പിനിടെ നടത്തിയ പരാമർശം ആണ് വാക്പോരിന് തുടക്കം കുറിച്ചത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനു പിന്നാലെ മഞ്ജരേക്കർ നടത്തിയൊരു ട്വീറ്റിന്റെ ചുവടുപിടിച്ച് ജഡേജയാണ് ഇക്കുറി തുടക്കമിട്ടത്. ജഡേജയുടെ മറുപടിക്ക് അതേ നാണയത്തിൽത്തന്നെ മഞ്ജരേക്കർ തിരിച്ചടിക്കുകയും ചെയ്തു.
രണ്ടാം ട്വന്റി20-യിൽ ഇന്ത്യ ഏഴു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിനു പിന്നാലെ ബോളർമാരിൽ ആർക്കെങ്കിലുമായിരുന്നു മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നൽകേണ്ടതെന്നായിരുന്നു മഞ്ജരേക്കറിന്റെ ട്വീറ്റ്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി കുറിച്ച ഓപ്പണർ ലോകേഷ് രാഹുലിനാണ് ഈ മത്സരത്തിലെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സമ്മാനിച്ചത്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ അനായാസം 200 കടന്ന ന്യൂസീലൻഡിനെ അതേ സ്റ്റേഡിയത്തിൽ 132 റൺസിൽ തളച്ച ബോളർമാരിൽ ആർക്കെങ്കിലുമായിരുന്നു പുരസ്കാരം നൽകേണ്ടതെന്നായിരുന്നു മഞ്ജരേക്കറിന്റെ വാദം.
മഞ്ജരേക്കറിന്റെ ട്വീറ്റിനു താഴെ ജഡേജ മറുപടിയെഴുതി: ‘ആ ബോളറുടെ പേരെന്താണ്? ദയവായി പറയാമോ?’ – നാവുനീട്ടി ചിരിക്കുന്ന ഇമോജി സഹിതമായിരുന്നു ജഡേജയുടെ ട്വീറ്റ്.
മത്സരത്തിൽ നാല് ഓവർ ബോൾ ചെയ്ത ജഡേജ ഒരു ബൗണ്ടറി പോലും വഴങ്ങിയിരുന്നില്ല. ആകെ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും പിഴുതു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ യുസ്വേന്ദ്ര ചെഹലിന്റെ കൈകളിലെത്തിച്ച ജഡേജ, തൊട്ടടുത്ത ഓവറിൽ കോളിൻ ഡി ഗ്രാൻഡ്ഹോമിനെ സ്വന്തം ബോളിങ്ങിൽ പിടികൂടി.
ജഡേജയുടെ മറുപടി ട്വീറ്റിനെ ചിരിയോടെയാണ് സ്വീകരിച്ചത്. താങ്കൾക്കോ ബുമ്രയ്ക്കോ പുരസ്കാരം നൽകാമെന്നു വ്യക്തമാക്കിയെങ്കിലും, ബുമ്രയ്ക്ക് നൽകുന്നതാണ് കൂടുതൽ ഉചിതമെന്ന് തൊട്ടുപിന്നാലെ വിശദീകരിക്കുകയും ചെയ്തു.
മഞ്ജരേക്കറിന്റെ മറുപടി ട്വീറ്റ് ഇങ്ങനെ:
‘ഹ ഹ.. ഒന്നുകിൽ നിങ്ങള്ക്കോ അല്ലെങ്കിൽ ബുമ്രയ്ക്കോ പുരസ്കാരം നൽകാം. എങ്കിലും ബുമ്രയ്ക്കു നൽകുന്നതാണ് കൂടുതൽ നല്ലത്. 3, 10, 18, 20 ഓവറുകൾ ബോൾ ചെയ്ത ബുമ്ര മികച്ച ഇക്കോണമിയിലാണ് സ്പെൽ പൂർത്തിയാക്കിയത്’ – മഞ്ജരേക്കർ കുറിച്ചു.
ജഡേജ കഴിഞ്ഞാൽ ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച ഇക്കോണമിയിൽ ബോൾ ചെയ്ത താരമാണ് ബുമ്ര. ഡെത്ത് ഓവറുകളിൽ അസാമാന്യ മികവോടെ ബോൾ ചെയ്ത ബുമ്ര നാല് ഓവറിൽ ആകെ വഴങ്ങിയത് 21 റൺസ് മാത്രം. ഒരു വിക്കറ്റും കിട്ടി. 20–ാം ഓവറിന്റെ അഞ്ചാം പന്തിൽ ടിം സീഫർട്ട് നേടിയ ഒരേയൊരു സിക്സാണ് ബുമ്രയുടെ സ്പെല്ലിൽ പിറന്ന ഏക ബൗണ്ടറി. അവസാന ഓവറുകളുടെ സമ്മർദ്ദത്തിലും മികവോടെ ബോൾ ചെയ്ത ബുമ്രയ്ക്ക് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നൽകുന്നതാണ് ഉചിതമെന്ന് വിശദീകരിച്ചതിലൂടെ ജഡേജയ്ക്കിട്ട് മറ്റൊരു ‘കൊട്ടാണ്’ മഞ്ജരേക്കർ ഉദ്ദേശിച്ചതെന്നും വ്യക്തം!
ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണ് രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് മഞ്ജരേക്കർ ആക്ഷേപിച്ചത്. ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് സെമിയിൽ ഇന്ത്യൻ നിരയിൽ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നൽകി.
Discussion about this post