ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡല്‍ഹിയിലെ ജാമിയ നഗറിലുണ്ടായ അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ചിത്രത്തിലെ ആളുകള്‍ കലാപത്തില്‍ സജീവമായി പങ്കെടുത്തതായും പൊതുജനങ്ങളോട് അവരുടെ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കുന്നു. വിവരങ്ങള്‍ അറിയിക്കാനായി 01123013918, 9750871252 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. 2019 ഡിസംബര്‍ 15 ന് ജാമിയ നഗറിലും ന്യൂ ഫ്രണ്ട്സ് കോളനിയിലും സിഎഎ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ അഞ്ച് ബസുകളെങ്കിലും കത്തിച്ചു, നൂറിലധികം പൊതു, സ്വകാര്യ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തതായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എട്ട് കേസുകളില്‍ 120 പേരെയാണ് പ്രത്യേക അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുന്‍ കോണ്‍ഗ്രസ് നിയമസഭാംഗമായ ആസിഫ് മുഹമ്മദ് ഖാന്, ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ചന്ദന്‍ കുമാര്‍, പ്രാദേശിക രാഷ്ട്രീയ നേതാവ് അശു ഖാന് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
പോലീസ് അവരുടെ സെല്‍ഫോണുകളും പിടിച്ചെടുത്തിരുന്നു. ഇത് ഇപ്പോള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഡാറ്റ, കോള്‍ റെക്കോര്‍ഡുകള്‍, അന്വേഷണത്തില്‍ നിര്‍ണായകമായ മറ്റ് വിവരങ്ങള്‍ എന്നിവ വീണ്ടെടുക്കും.
Discussion about this post