ഹാമില്ട്ടണ്: മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. സഞ്ജുവിന്റെ പ്രകടനത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് വിരാട് കോഹ്ലി പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരം ജയിച്ചശേഷം സംസാരിക്കവെയാണു കോഹ്ലി സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയത്. ഓപ്പണറായിരുന്ന സഞ്ജു അഞ്ചു പന്തില്‍ എട്ടു റണ്‍സെടുത്ത് പുറത്തായിരുന്നു.
സഞ്ജു നിര്‍ഭയനായ ബാറ്റ്സ്മാനാണ്. അതുകൊണ്ടാണു സഞ്ജുവിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, പിച്ച് നന്നായി മനസിലാക്കുന്നതിനു മുമ്പേ, ആദ്യത്തെ മനോഹരമായ സിക്സറിനുശേഷം സഞ്ജു പുറത്തായി. അദ്ദേഹം ഈ രീതിയില്‍ ആക്രമിച്ചു കളിക്കുന്നതു തുടരണമെന്നും കോഹ്ലി പറഞ്ഞു. പിച്ച് മനസിലാക്കുന്നതില്‍ ബാറ്റിംഗ് നിരയില്‍ താനടക്കമുള്ള പലര്‍ക്കും തെറ്റു പറ്റിയെന്നും കോഹ്ലി പറഞ്ഞു.
സൂപ്പര്‍ ഓവറില്‍ സഞ്ജു സാംസണെയാണ് ഇറക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെന്നും കോഹ്ലി വെളിപ്പെടുത്തി. എന്നാൽ സമ്മര്‍ദ്ദഘട്ടത്തില്‍ പരിചയസമ്പത്തുള്ള ഒരു കളിക്കാരന് ക്രീസില്‍ വേണമെന്നു കെ.എല്‍. രാഹുല്‍ പറഞ്ഞതിനെ തുടര്‍ന്നാണ്, താന്‍ രാഹുലിനൊപ്പം സൂപ്പര്‍ ഓവറില്‍ ഇറങ്ങിയതെന്നും കോഹ്ലി വ്യക്തമാക്കി.
Discussion about this post