ഡൽഹി: ശബരിമലയിലെ യുവതീപ്രവേശമുൾപ്പെടെ സ്ത്രീകളും മതസ്വാതന്ത്ര്യവും സംബന്ധിച്ച് പരിഗണിക്കേണ്ട വിഷയങ്ങൾ 6നു വ്യക്തമാക്കുമെന്നു സുപ്രീം കോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ച്. ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ 5 അംഗ ബെഞ്ചുതന്നെയാവും തീർപ്പാക്കുകയെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പുനഃപരിശോധനാ ഹർജികൾ നിലനിൽക്കെ, അതിലെ വിഷയങ്ങളുൾപ്പെടെ വിശാല ബെഞ്ച് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഫാലി എസ്.നരിമാൻ, കപിൽ സിബൽ തുടങ്ങി ഏതാനും അഭിഭാഷകർ വാദിച്ചു. എന്നാൽ, വിശാല ബെഞ്ച് പൊതുസ്വഭാവമുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിൽ പിഴവില്ലെന്നു രാജീവ് ധവാൻ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ വാദിച്ചു.
മതപരമായ വിഷയങ്ങൾ മതത്തിനു പുറത്തുള്ളവർക്ക് കോടതിയിൽ ചോദ്യം ചെയ്യാമോയെന്നത് ആദ്യം പരിശോധിക്കുമെന്നും ചൂണ്ടിക്കാട്ടി. വിഷയം വിശാല ബെഞ്ചിലേക്കു വിട്ട നടപടി ശരിയോയെന്നതു പരിഗണിച്ച ശേഷം മറ്റു വിഷയങ്ങളിലേക്കു കടക്കുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഏതെല്ലാം വിഷയങ്ങൾ പരിശോധിക്കണമെന്ന് അഭിഭാഷകർ ധാരണയിലെത്താൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. അഭിപ്രായ ഐക്യമില്ലാതെ വന്നപ്പോഴാണു കോടതി തന്നെ വിഷയങ്ങൾ തയാറാക്കാൻ തീരുമാനിച്ചത്.
Discussion about this post