ഡല്‍ഹി: ലളിത് മോദിയേയല്ല രോഗിയായ ഭാര്യയേയാണ് സഹായിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ലോക്സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. താന്‍ ചെയ്തത് മനുഷ്യത്വപരമായ കാര്യമാണ്. മോദിയുടെ കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സാവേളയില്‍ മോദി അവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സഹായിച്ചത്. ഒരു ഇന്ത്യാക്കാരിയെ സഹായിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സോണിയയോ സ്പീക്കറോ ആണെങ്കിലും അത് ചെയ്യുമായിരുന്നു. അതൊരു കുറ്റകൃത്യമാണെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണ്.
തന്റെ സ്ഥാനത്ത് സോണിയാ ഗാന്ധി ആയിരുന്നെങ്കില്‍ കാന്‍സര്‍ രോഗിയായ ആ സ്ത്രീയെ മരിക്കാന്‍ വിടുമായിരുന്നോ എന്നും സുഷമാ സ്വരാജ് ചോദിച്ചു.ബ്രിട്ടന് മോദിക്ക് യാത്രാനുമതി നല്കുകയാണെങ്കില് ഇന്ത്യക്ക് എതിര്‍പ്പില്ലെന്ന് മാത്രമാണ് താന്‍ അറിയിച്ചത്. ബ്രിട്ടന് നിഷേധിക്കുകയാണെങ്കില്‍ താന്‍ അനുമതി നല്‍കില്ലായിരുന്നു. ചികിത്സ നിഷേധിക്കാത്തത് തെറ്റാണങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? എന്തെങ്കിലും സാമ്പത്തിക നേട്ടം ഞാന്‍ ഉണ്ടാക്കിയോ? നിയമത്തില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ അയാളെ അനുവദിച്ചോ/ യാത്രാ രേഖകള്‍ നല്കാന് ഞാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടോ? ബ്രിട്ടീഷ് ഏജന്‍സി നിയമപരമായാണ് മോദിയ്ക്ക് യാത്രാനുമതി നല്‍കിയതെന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.
മീഡിയ വിചാരണയാണ് തനിക്കെതിരെ നടക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ലാത്ത അവസരം മുതലാക്കുകയാണെന്ന് കരുതരുത്. ഇത്തരമൊരു അവസരത്തില്ലലാതെ തനിക്ക് നീതി കിട്ടില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ സുഷമ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
ഇതൊരു സ്ത്രീ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ലമെന്റിനെ സ്വാധീനിക്കാന്‍ സുഷമ ശ്രമിക്കുകയാണന്ന് കോണ്‍ഗ്രസ് എം.പി രഞ്ജിതാ രഞ്ജന്‍ ആരോപിച്ചു.
Discussion about this post