പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും 16 കിലോ കഞ്ചാവും പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി രണ്ട് കോഴിക്കോട് സ്വദേശികളെയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിയെയുമാണ് ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്.
ചെന്നൈ പാലക്കാട് എക്സ്പ്രസില്‍ നിന്നാണ് ഒരു കിലോ എണ്‍പത് ഗ്രാം സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ ഹബീബ് റഹ്മാന്, പി ഇ മിഥുന് എന്നിവരെയാണ് ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ഇരുവരും ഗര്‍ഭ നിരോധന ഉറകളില്‍ പൊതിഞ്ഞ് ക്യാപ്സൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദിണ്ഡിഗലില്‍ നിന്നാണ് ഇവര്‍ തീവണ്ടിയില്‍ കയറിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കേരളത്തിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ഇവര്‍ക്ക് സ്വര്‍ണം എത്തിച്ച് നല്‍കിയവരെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.
ചെന്നൈ മംഗലാപുരം എക്സ്പ്രസ്സില്‍ പാലക്കാട് ഇറങ്ങിയ യുവാവില്‍ നിന്നാണ് പതിനാറ് കിലോ കഞ്ചാവ് പിടികൂടിയത്. തൃശൂര്‍ അരണാട്ടുകര സ്വദേശി ലിബിനാണ് ആര് പി എഫിന്റെ പിടിയിലായത്. സേലത്ത് നിന്ന് കഞ്ചാവുമായി തീവണ്ടിയില്‍ കയറിയ ലിബിന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തൃശ്ശൂരിലേക്ക് ബസ്സില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
പിടികൂടിയ കഞ്ചാവിന് വിപണിയില്‍ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. ബംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായിരുന്ന ലിബിന് ഇതിന് മുന്‍പും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തിയിട്ടുണ്ട്.
ഒന്നര മാസത്തിനിടെ 64 കിലോ കഞ്ചാവാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്.
Discussion about this post